Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരു ചരക്കു വിമാനം ഉൾപ്പെടെ 12 വിമാനങ്ങൾ ഇന്നലെ മധ്യപൂർവ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.
കുവൈറ്റിലേക്കാണ് ചരക്കുവിമാനം പോയത്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽനിന്നു വിമാനങ്ങൾ സർവീസ് നടത്തിയത്.
14 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തി.
NRI
റിയാദ്: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വി. ഷിനി ലാൽ അവതരിപ്പിച്ച ആമുഖ പ്രഭാഷണത്തോടെ ചില്ല ഫെബ്രുവരി മാസവായനയ്ക്ക് തുടക്കം കുറിച്ചു. സാഹിത്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ പ്രഭാഷണം പ്രേക്ഷകരെ ചിന്തയിലാഴ്ത്തി.
ലോകത്തിന്റെ ഏത് ഭാഗത്ത് യുദ്ധം നടന്നാലും, പലപ്പോഴും അതിൽ നേരിട്ട് പങ്കാളികളല്ലാത്ത മലയാളികൾക്കും അതിന്റെ ആഘാതം ഒരു "സെക്കണ്ടറി അനുഭവം' ആയി മാറാറുണ്ടെന്നായിരുന്നു എന്ന് ഷിനി ലാൽ നിരീക്ഷിച്ചു. വാർത്തകളിലൂടെയും സാഹിത്യത്തിലൂടെയും ഓർമകളിലൂടെയും യുദ്ധം നമ്മുടെയിടയിലേക്ക് കടന്നുവരുന്നതായി അദ്ദേഹം വിശദീകരിച്ചു.
യുദ്ധത്തിന്റെ സാമൂഹിക-മാനസിക പ്രതിഫലനങ്ങൾ മലയാള സാഹിത്യത്തിൽ എങ്ങനെ പ്രതിഫലിച്ചിട്ടുണ്ടെന്നതും അദ്ദേഹം ഉദാഹരണങ്ങളോടെ വിശദീകരിച്ചു. എസ്.കെ. പൊറ്റക്കാട്, ഉറൂബ്, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയ പ്രമുഖരുടെ കൃതികളിൽ പ്രത്യക്ഷപ്പെട്ട യുദ്ധാനുഭവങ്ങളും അതിന്റെ മനുഷ്യസാക്ഷ്യങ്ങളും അദ്ദേഹം പരാമർശിച്ചു. സാഹിത്യത്തിൽ യുദ്ധം ഒരു സംഭവമാത്രമല്ല, മറിച്ച് മനുഷ്യവേദനയുടെ രേഖപ്പെടുത്തലാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പട്ടാളത്തിൽ കൂലിപ്പട്ടാളക്കാരായി ചേർന്നു യുദ്ധഭൂമികളിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ അനാമിക ജീവിതങ്ങളെയും ഷിനി ലാൽ ഓർത്തെടുത്തു. ഒരു രക്തസാക്ഷി മണ്ഡപങ്ങളിലും പേരുകൾ രേഖപ്പെടുത്താതെ പോയ ആ ജീവിതങ്ങൾ നമ്മുടെ ചരിത്രബോധത്തിലെ മറവിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രവും സാഹിത്യവും ചേർന്നൊരുക്കുന്ന ഈ സ്മരണകൾ സമൂഹത്തിന് ഉത്തരവാദിത്വബോധം നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായന പ്രായത്തോടും കാലഘട്ടത്തോടും കൂടെ മാറുന്നതാണ് എന്നും അദ്ദേഹം തന്റെ സ്വന്തം വായനാനുഭവങ്ങൾ പങ്കുവച്ച് പറഞ്ഞു. ബാല്യകാല വായനകളിൽ നിന്നാരംഭിച്ച് സമകാലീന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ മനസിലാക്കാൻ സഹായിച്ച വായനകളിലേക്കുള്ള തന്റെ യാത്ര അദ്ദേഹം പങ്കിട്ടു.
ഓൺലൈൻ വായനയിൽ മൂന്ന് പുസ്തങ്ങളുടെ വായനയാണ് അവതരിപ്പിച്ചത്. വി. ഷിനി ലാലിന്റെ 124 എന്ന കൃതിയുടെ വായന ടി.ആർ. സുബ്രഹ്മണ്യൻ നിർവഹിച്ചു. എഴുത്തുകാരനും കുടുംബവും കഥാപാത്രങ്ങളായി വരുന്ന ശക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന, മനുഷ്യൻ മനുഷ്യനെതന്നെ കുടുക്കാനായി പണിത നിയമങ്ങളുടെ അർഥശൂന്യതയും സർഗാത്മകമായ കൃതിയുടെ സവിശേഷതകളും സുബ്രഹ്മണ്യൻ വിശദീകരിച്ചു.
കെ.ആർ. മീര എഴുതിയ കലാച്ചിയുടെ വായനുഭവം പ്രിയ സന്തോഷ് പങ്കുവച്ചു. ചരിത്രവും മിത്തും ഭ്രമാത്മകതയും ചേർത്ത് തീർത്ത അവതരണരീതിയിലൂടെ വായനക്കാരെ ഒരു വിസ്മയലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകുമ്പോഴും, അതിന്റെ അടിവരകളിൽ കത്തുന്നത് വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ യാഥാർഥ്യങ്ങളും സ്ത്രീപക്ഷപരമായ നിലപാടുകളും പ്രിയ വിശദീകരിച്ചു.
ചന്ദ്രമതി രചിച്ച ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചത് ഇക്ബാൽ കൊടുങ്ങല്ലൂർ ആണ്. ലോകപ്രശസ്ത റഷ്യൻ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയിയുടെ ഭാര്യയായ സോഫിയ ടോൾസ്റ്റോയിയുടെ കാഴ്ചകളിലൂടെയാണ് ഈ നോവൽ മുന്നേറുന്നത്. ടോൾസ്റ്റോയിയുടെ ഭാര്യ എന്ന പരിമിത പരിച്ഛേദത്തിൽ മാത്രം അടയാളപ്പെടുത്തപ്പെട്ട സോഫിയയുടെ വ്യക്തിത്വവും, അവരുടെ ആത്മസംഘർഷങ്ങളും കുടുംബജീവിതത്തിലെ വേദനകളും ഈ കൃതിയിൽ സൂക്ഷ്മമായി അവതരിപ്പിക്കപ്പെടുന്നു.
സീബ കൂവോട് മുഖവുര അവതരിച്ചിച്ചു തുടങ്ങിയ ചില്ല വായനയിൽ സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു. ചർച്ചയിൽ കെ.പി.എം. സാദ്ദീഖ്, വിപിൻ കുമാർ, സുനിൽ തിരുവനന്തപുരം, ശശി കാട്ടൂർ, റസൂൽ സലാം, റഫീഖ് പന്നിയങ്കര, അജിത് ഖാൻ, ഫൈസൽ കൊണ്ടോട്ടി, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, നജീം കൊച്ചുകലുങ്ക്, വിനയൻ എന്നിവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
NRI
റിയാദ്: പത്തുവർഷത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണഞ്ഞു.
അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കും മകളുടെ പഠനത്തിനുമായി 2016ൽ റിയാദിലെ അൽഖർജിൽ ഗാർഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തിൽ കരാർപ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ജോലി മാറി.
അഞ്ചുമാസത്തെ ശമ്പള കുടിശിക നിലനിന്നിരുന്നെങ്കിലും ആദ്യ സ്പോൺസറുടെ കീഴിലായിരുന്നു ഇഖാമ നിലനിന്നിരുന്നത്. പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭർത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവർഷത്തോളം മുടങ്ങാതെ മുന്നോട്ടുപോയി.
എന്നാൽ ഇതിനിടെയാണ് ഭർത്താവിന്റെ മരണം സംഭവിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനായി നടപടിക്രമങ്ങൾ നടത്തുമ്പോഴാണ് സ്പോൺസർ മരണപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ച് തർഹീലിൽ രേഖകൾ പരിശോധിച്ചപ്പോൾ, സ്പോൺസർ മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപേ എക്സിറ്റ് വിസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും ജമീല "ഉറൂബ്' നിലയിലായതായും വ്യക്തമായി.
നിയമ നടപടികൾ ആരംഭിച്ചെങ്കിലും സമയത്തിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് നാട്ടിൽ ജമീല ബീഗത്തിന്റെ മാതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകളുടെ വിവാഹം തരപ്പെടുകയും ജമീല നാട്ടിലേക്ക് മടങ്ങുന്നത് താത്കാലികമായി മാറ്റിവയ്ക്കുകയും ചെയ്തു. തുടർന്ന് മകളുടെ വിവാഹം നടന്നു.
കഴിഞ്ഞ വർഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി. ഇതോടെ കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും വിഷയത്തിൽ ഇടപെടാൻ കമ്മിറ്റിയംഗം നാസർ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
നാസർ പൊന്നാനി മുഖേന വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കേളിയുടെയും എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്സിറ്റ് വീസ ലഭിക്കുകയും ചെയ്തു.
ഇതോടെ പത്തുവർഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
NRI
റിയാദ്: ഗാന്ധിജിയുടെ 78-ാം രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചില്ല ജനുവരി വായനയിൽ ഗാന്ധിജിയുടെ ജീവിതവും ദർശനവും മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങൾ തുറന്നുകാട്ടുന്നതിൽ പിഎൻ. ഗോപീകൃഷ്ണന്റെയും സുനിൽ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലും ഉയർന്നു.
സംഘപരിവാർ നടപ്പിലാക്കുന്ന വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വായനയുടെ ഭാഗമായി മുഹമ്മദ് അലി ശിഹാബ് ഐഎഎസ് രചിച്ച ‘വിരലറ്റം - ഒരു യുവ ഐഎഎസുകാരന്റെ ജീവിതം' എന്ന ഓർമക്കുറിപ്പുകൾ ബിനീഷ് പാലിശേരി സദസിന് പരിചയപ്പെടുത്തി.
11-ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട് അനാഥാലയത്തിലെത്തിയ മുഹമ്മദ് അലി ശിഹാബ്, 21-ാം വയസുവരെ അവിടെ തുടരുകയും തുടർന്ന് കല്ലുവെട്ടുകാരൻ, പ്യൂൺ, ഗുമസ്തൻ, അധ്യാപകൻ തുടങ്ങിയ വിവിധ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്ത അനുഭവങ്ങളാണ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളെ ആശയോടും ദൃഢമായ ഇച്ഛാശക്തിയോടും അതിജീവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതിയെന്ന് ബിനീഷ് പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപന്റെ കഥകളെ ആസ്പദമാക്കി റഫീഖ് പന്നിയങ്കര സംസാരിച്ചു.
സമകാലിക കഥാകൃത്തുകൾക്ക് പലപ്പോഴും അപരിചിതമായ വിചിത്രവും പുതുമയുള്ളതുമായ വഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകൾ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാശം, ബീജ ബാങ്കിലെ പെൺകുട്ടി, ഗൈനക്, ഉള്ളികുപ്പം, ചട്ടമ്പി സദ്യ, ഉറങ്ങാതിരിക്കുക കള്ളനെ പിടിക്കാം തുടങ്ങിയ കഥകൾ ഉദാഹരണങ്ങളാക്കി ഇന്ദുഗോപന്റെ കഥാലോകത്തെ അദ്ദേഹം വിശദീകരിച്ചു.
പ്രസിദ്ധ കവി പി.എൻ. ഗോപീകൃഷ്ണന്റെ 32 കവിതകളടങ്ങിയ തകർന്ന പള്ളിയാണ് വലിയ പള്ളി എന്ന സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം ശരി കാട്ടൂർ അവതരിപ്പിച്ചു.
എവിടെ നിന്നാരംഭിച്ചാലും ഗാന്ധിയിലെത്താൻ ആഗ്രഹിക്കുന്ന കവിതകളും തകർത്ത പള്ളിയിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഗാന്ധിയുടെ രാമനല്ല എന്ന ശക്തമായ സന്ദേശവും ഉൾക്കൊള്ളുന്ന കവിതകൾ വർത്തമാനകാല ഇന്ത്യയുടെ ആകുലതകൾ യഥാർഥമായി അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകാവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ വിപിൻ കുമാർ, നജീം കൊച്ചുകലുങ്ക്, സ്നിഗ്ദ , അനിത്ര ജോമി, വിദ്യ, നിഷാദ്, നാസർ കാരന്തൂർ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ച് നാസർ കാരക്കുന്ന് സംസാരിച്ചു. സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
NRI
റിയാദ്: കേളി കുടുംബവേദിയുടെ രണ്ടാമത് സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. മലാസ് സൺലൈറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമ്മേളന സംഘാടക സമിതി ചെയർപേഴ്സൺ വി.കെ. ഷഹീബ അധ്യക്ഷത വഹിച്ചു.
കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സീബാ കൂവോട് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്.
മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കാനത്തിൽ ജമീല നഗറിൽ ഫെബ്രുവരി ആറിന് നടക്കുന്ന സമ്മേളനം ദമാം നവോദയ കുടുംബവേദി മുൻ സെക്രട്ടറി ഉമേഷ് കളരിക്കൽ ഉദ്ഘാടനം ചെയ്യും.
കേളി രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശേരി, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംഘാടക സമിതി കൺവീനർ ജയകുമാർ പുഴക്കൽ സ്വാഗതവും കുടുംബവേദി വൈസ് പ്രസിഡന്റ് സുകേഷ് കുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കുടുംബ വേദിയുടെ രണ്ടാം സമ്മേളനം കാനത്തിൻ ജമീല നഗരിയിൽ ഫെബ്രുവരി ആറിന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
2010 ൽ വനിതാ വേദിയായി റിയാദിൽ പ്രവർത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്. കലാ, കായിക, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ കുടുംബങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായ സംഘടന, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്.
കേരള സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമായി ‘മധുരം മലയാളം’ എന്ന പേരിൽ പ്രവാസ ലോകത്തെ കുട്ടികൾക്കായി ക്ലാസുകൾ, കേളി അംഗങ്ങൾക്കായി സാക്ഷരതാ ക്ലാസുകൾ, കുടുംബങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാ - കായിക മത്സരങ്ങൾ, നാടൻ കളികളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കേളി കുടുംബ വേദി സംഘടിപ്പിച്ചു വരുന്നു.
കൂടാതെ മികച്ച സിനിമകൾ കാണുന്നതിനും വിലയിരുത്തുന്നതിനുമായി ‘സിനിമാ കൊട്ടക’, കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘കലാ അക്കാദമി’ എന്നിവയും റിയാദിൽ നടപ്പിലാക്കി വരുന്നതായി നേതൃത്വം അറിയിച്ചു. പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത യിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സെക്രട്ടറി സീബ കൂവോട് സമ്മേളന പാനൽ അവതരിപ്പിച്ചു.
ചെയർപേഴ്സൺ ഷഹീബ വി.കെ, വൈസ് ചെയർമാൻമാർ: അനിരുദ്ധൻ കീച്ചേരി, മോഹൻദാസ്, അനിതാ ലീലാമണി, ലക്ഷിപ്രിയ, രജനി അനിൽ. കൺവീനർ ജയകുമാർ പുഴക്കൽ ജോയിന്റ് കൺവീനർമാർ: പ്രസാദ് വഞ്ചിപ്പുര, സുനീർ ബാബു, ഹനാൻ, അൻസിയ.
സാമ്പത്തിക കമ്മിറ്റി സുകേഷ് കുമാർ, പ്രദീപ് കൊട്ടാരത്തിൽ, സുനിൽ കുമാർ, അനിൽ അറക്കൽ, സോവിന എൻ.കെ, സൗമ്യ മജേഷ്, നവ്യ സിംനേഷ്, ശാലിനി സജു, സലീം അംലാദ്, ഗിരീഷ് കുമാർ. ഭക്ഷണ കമ്മിറ്റി ജയരാജ്, ബൈജു ബാലചന്ദ്രൻ, ജോഷി പെരിഞ്ഞനം, ഷാജു പി.പി, വർണ്ണ ബിനു രാജ്, രാമകൃഷ്ണൻ ധനുവച്ചപുരം, അഫീഫ, രതീഷ്, ഷാജി റസാഖ്, സുരേഷ്.
പബ്ലിസിറ്റി കമ്മിറ്റി സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, അനിത്ര ജ്യോമി. ഗതാഗത കമ്മിറ്റി സതീഷ് കുമാർ വളവിൽ, കിഷോർ ഇ. നിസാം, ഷാജി കെ.കെ. ഫോട്ടോ പ്രദർശനം: വിജില ബിജു, ഷിനി റീജേഷ്, സിനുഷ, ഷംഷാദ്, ഹാജറ, റീജേഷ്, അലി പട്ടാമ്പി, സുഭാഷ്.
സ്റ്റേജ് ആൻഡ് ഡെക്കറേഷൻ: റഫീക്ക് ചാലിയം (അംഗങ്ങൾ: റിയാസ് പള്ളാട്ട്, ത്വയ്യിബ്, ഇസ്മായിൽ കൊടിഞ്ഞി, കൃഷ്ണൻ കുട്ടി. കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ വിനോദ് മലയിൽ, മുകുന്ദൻ, ദീപാ ജയകുമാർ, സീന സെബിൻ, ധനേഷ്, ലുലു എന്നിങ്ങനെ 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോഷ് തയ്യിൽ, കുടുംബ വേദി ട്രഷറർ ശ്രിഷ സുകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ജയകുമാർ പുഴക്കൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്ക് കൈത്താങ്ങായി കേളി അൽ ഖുവയ്യ യൂണിറ്റ് പ്രവർത്തകർ.
അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതോടെ ഡോക്ടറുടെ നിർദേശപ്രകാരം അടിയന്തിരമായി കേളി പ്രവർത്തകർ അജിയെ റിയാദിലെ സുമേശിയിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെത്തിക്കുകയും അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തിയതിനാൽ അജിയുടെ ജീവൻ രക്ഷിക്കാനായി.
ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും, തുടർപരിചരണവും സഹായവും ആവശ്യമായ അവസ്ഥയിലായിരുന്നു അജി. ഏകദേശം ഒരു മാസത്തോളം കേളി പ്രവർത്തകൻ സുരേഷ് അജിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പരിചരിചരങ്ങളും നൽകി.
മൂന്ന് വർഷത്തോളമായി അൽ-ഖുവയ്യയിൽ വിവിധ ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന അജിക്ക്, പെട്ടെന്നുണ്ടായ അസുഖവും തുടർന്നുള്ള ചികിത്സയും കാരണം ഏകദേശം രണ്ട് മാസം ജോലി നഷ്ടപ്പെട്ടു.
സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ, നാട്ടിൽ പോയി തുടർചികിത്സ നടത്താൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വീണ്ടും കേളിയുടെ കരുണ കൈത്താങ്ങായത്. അജിക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് കേളി അൽ-ഖുവയ്യ യൂണിറ്റ് അംഗങ്ങൾ ഒരുക്കി നൽകി.
അപ്രതീക്ഷിത ദുരിതഘട്ടത്തിൽ ചേർത്ത് നിർത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അജിയെ ബന്ധുക്കൾ സ്വീകരിച്ചു.
NRI
റിയാദ്: അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയിൽ വാസവും. 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം നേരിടേണ്ടിവന്നത്.
ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രസാദ് കുമാർ, വഴിയിൽ സഹായം അഭ്യർഥിച്ച ഒരു യമനിയെ വാഹനത്തിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ വഴിയിൽ ഉണ്ടായ പോലീസ് പരിശോധനയിൽ, യമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി സൗദിയിൽ പ്രവേശിച്ചതാണെന്നും വ്യക്തമായി.
തുടർന്ന് യമനിയെയും പ്രസാദ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ, ഇനി സ്ഥാപനത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സർവീസ് മണിയും നൽകാതെ കമ്പനി പുറത്താക്കി.
തുടർന്ന് മറ്റ് ജോലികൾ കണ്ടെത്താൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ്, ഏറെ പ്രയാസം അനുഭവിക്കുകയും ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തുകയും ചെയ്തു.
സഹായം തേടി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയും കേളിയുടെ ഇടപെടലിന്റെ ഫലമായി എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി നൽകുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും അപരിചിതരായ ആളുകളെ വാഹനത്തിൽ കയറ്റുന്ന പതിവ് പല പ്രവാസികളിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നും സംഭവത്തിൽ ഇടപെട്ട കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.
രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തിൽ കയറ്റിയതിന്റെ പേരിൽ നിരവധി പേർ ഇത്തരത്തിൽ പോലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രവാസികൾ നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.
NRI
റിയാദ്: പിയുഷ് ശ്രീവാസ്തവയുടെ "ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി' എന്ന പുസ്തകത്തിന്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു. ഷഹീബ അവതരിപ്പിച്ച പുസ്തകം, ഗാന്ധിയെ ഒരു ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമിക്കപ്പെടുന്ന ഒരു പ്രതീകമായി വായിക്കുന്ന വിമർശനാത്മക പഠനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഗാന്ധിയൻ ചിന്തകൾ ഇന്നത്തെ അധികാര രാഷ്ട്രീയം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും വിമോചന രാഷ്ട്രീയവും പ്രതീക രാഷ്ട്രീയവും തമ്മിലുള്ള സംഘർഷവുമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രചിന്തയെന്നും ഷഹീബ പറഞ്ഞു.
തുടർന്ന് ആൻജി തോമസിന്റെ "ദ ഹേറ്റ് യു ഗീവ്' എന്ന നോവൽ സ്നിഗ്ധ വിപിൻ അവതരിപ്പിച്ചു. വംശീയത, പോലീസ് അക്രമം, സാമൂഹിക അനീതികൾ എന്നിവയെ ശക്തമായി ചോദ്യം ചെയ്യുന്ന കൃതിയിൽ, വ്യക്തിപരമായ വേദന സാമൂഹിക പ്രതിഷേധമായി മാറുന്ന പ്രക്രിയയാണ് അവതരിപ്പിക്കുന്നതെന്ന് സ്നിഗ്ധ പറഞ്ഞു.
യുവജന ശബ്ദവും ബ്ലാക്ക് ലൈവ്സ് മാറ്റർ പശ്ചാത്തലവും നോവലിന് സമകാലിക പ്രസക്തി നൽകുന്നുവെന്നും ലോകമെമ്പാടുമുള്ള വിവേചനങ്ങളെയും പ്രതിരോധങ്ങളെയും മനസിലാക്കാൻ സഹായിക്കുന്ന ശക്തമായ വായനാനുഭവമാണ് ഈ പുസ്തകമെന്നും സ്നിഗ്ധ കൂട്ടിച്ചേർത്തു.
സഹർ ഖലീഫയുടെ "വൈൽഡ് തോൺസ്' എന്ന നോവൽ ഷിംന സീനത്ത് അവതരിപ്പിച്ചു. അധിനിവേശം വെറും ഭൂമി കെെയേറ്റമല്ല, തൊഴിലും ജീവിതവും നിയന്ത്രിക്കുന്ന സാമ്പത്തിക - രാഷ്ട്രീയ സംവിധാനമാണെന്ന് ഈ കൃതി ഓർമിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
തുടർന്ന് ചില്ലയുടെ സ്വന്തം എഴുത്തുകാരനായ റഫീഖ് പന്നിയങ്കരയുടെ "പ്രിയപ്പെട്ടൊരാൾ' എന്ന കൃതിയെ നജീം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. സ്വകാര്യ അനുഭവങ്ങളെ സാമൂഹിക ബോധ്യങ്ങളുമായി ചേർത്ത്, സ്നേഹവും നഷ്ടവും രാഷ്ട്രീയ നിസഹായതയും ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളായി ആശുപത്രിക്കിടക്കകളിൽ കിടക്കുന്നവരോടൊപ്പം അവരുടെ കൂട്ടിരിപ്പുകാരുടെയും നൊമ്പരം ലളിതമായ ഭാഷയിൽ റഫീഖ് വരച്ചു വച്ചിരിക്കുന്നു. ആഴമുള്ള വികാരതലങ്ങൾ തുറക്കുന്ന രചനാശൈലിയാണ് റഫീഖ് പന്നിയങ്കരയുടെ പ്രത്യേകതയെന്നും അദ്ദേഹത്തിന്റെ രചനകൾ ഇനിയും കൂടുതൽ വായിക്കപ്പെടുമെന്നും നജീം പ്രത്യാശ പ്രകടിപ്പിച്ചു.
സീബ കൂവോട് മോഡറേറ്റ് ചെയ്ത വായനാ ചർച്ചയിൽ ഷമീർ കുന്നുമ്മൽ, റഫീഖ് പന്നിയങ്കര, ഇഖ്ബാൽ വടകര, വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.
NRI
റിയാദ്: താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ജി. അനുരാഗിന്റെ (40) മൃതദേഹം നാട്ടിലെത്തിച്ചു. താന്നിമൂട് അവണകുഴി കൊല്ലം വിളാകം എസ്ജി നിവാസിൽ പരേതരായ ശശിധരൻ - ഗിരിജ ദേവി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ഏഴ് വർഷമായി ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന അനുരാഗ് താമസസ്ഥലത്ത് ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേളി ഏരിയാ കമ്മിറ്റിയും സംയുക്തമായി പൂർത്തീകരിച്ചു.
അനുരാഗിന്റെ സഹപ്രവർത്തകരുടേയും മറ്റു സുഹൃത്തുക്കളുടേയും സഹകരണത്തോടെ എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം വഴി വീട്ടിലെത്തിച്ചു.
ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, അനാമിക.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2026ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. ബദിയയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിന് കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി.
കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി. തുടർച്ചയായി കഴിഞ്ഞ പത്ത് വർഷങ്ങളായി സ്പോൺസർഷിപ്പ് വഹിക്കുന്ന കെടിപി കൊബ്ലാൻ പൈപ്പ്സിനൊപ്പം മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് സപ്ലൈയും സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയത്.
കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ് മാർക്കറ്റിംഗ് മാനേജർ പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു.
കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ എമർജൻസി നമ്പറുകൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരള മന്ത്രിമാരുടെ ഓഫീസ് നമ്പറുകൾ തുടങ്ങിയ പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്.
കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. 25ന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്.
സൃഷ്ടികൾ [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക.
മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പർ, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിർബന്ധമായും ചേർക്കുക.
രചയിതാവിന്റെ പേരും വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ ചേർക്കരുത്.
NRI
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1992ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം കാർപെൻഡറായി ജോലി ചെയ്തു. മലപ്പുറം ഇരിങ്ങല്ലൂർ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോൾ. മക്കൾ ജഗന്നാഥ്, ആകാശ്.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ ഗോപിനാഥ്, കേളി ഓൾഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവർത്തകനായിരുന്നു. ഓൾഡ് സനയ്യ യൂണിറ്റ് സെക്രട്ടറി സുലൈ ഏരിയ സെക്രട്ടറി സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുത്തറ അധ്യക്ഷനായി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യപ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകൾക്കു വേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരുവർഷത്തെ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് റിയാദിൽ എത്തി.
കേളി സംഘടിപ്പിക്കുന്ന "അറേബ്യൻ ബ്രെയിൻ ബാറ്റിൽ' എന്ന ബൃഹത്തായ വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ ഗ്രാൻഡ് മാസ്റ്റർ പ്രദീപ് നയിക്കും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രദീപിനെ കേളി ഭാരവാഹികൾ ആവേശപൂർവം സ്വീകരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സംഘാടക സമിതി കൺവീനർ സുനിൽ കുമാർ, ചെയർമാൻ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
കേളിയുടെ 25-ാം വാർഷികാഘോഷങ്ങൾ ഒരുവർഷം നീളുന്ന വിവിധ പരിപാടികളിലൂടെയും സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെയും ഇടപെടലുകളിലൂടെയും ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
NRI
റിയാദ്: നവകേരള സൃഷ്ടി ലക്ഷ്യം വച്ച് കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്തിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകുകയാണ് കേരളം.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന വർഗത്തെ ചേർത്ത് പിടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകി.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആത്മാർഥത അഭിനന്ദനാർഹമാണെന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.